നിറഞ്ഞ സന്തോഷമാണ്‌ തൗഹീദ്‌

        `വഴികളെക്കുറിച്ച്‌ മുയലുകളെക്കാള്‍ പറയാനുണ്ടാവുക ആമകള്‍ക്കായിരിക്കും' എന്നൊരു ചൊല്ലുണ്ട്‌. കഠിനമായ ജീവിതവഴികളിലൂടെ കടന്നുപോന്നവര്‍ക്കുള്ളത്ര അനുഭവപാഠങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ലഭ്യമാകില്ല. 

         സുഖകരമായ ജീവിതത്തിന്‌ തടസ്സമായിത്തീര്‍ന്നതെല്ലാം നമുക്ക്‌ പുതിയ പാഠങ്ങള്‍ തന്നാണ്‌ ഒഴിഞ്ഞുപോയത്‌. സുഖങ്ങള്‍ നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല; സങ്കടങ്ങളാകട്ടെ, നമ്മെ നിരന്തരം പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നേട്ടങ്ങള്‍ നമുക്ക്‌ സന്തോഷം മാത്രമേ വര്‍ധിപ്പിച്ചിട്ടുള്ളൂ; നഷ്‌ടങ്ങളാകട്ടെ നമ്മെ നിരന്തരം പുതുക്കുകയും പാകപ്പെടുത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ ഓരോ അനുഭവത്തോടുമുള്ള പ്രതികരണമെങ്ങനെയാണോ അങ്ങനെയായിരിക്കും നമ്മുടെ സുഖവും സങ്കടവും.


you can complain because roses have thorns
or you can rejoice because thorns have roses
പനിനീര്‍ പൂവിനു പിറകിലെ മുള്ളുകള്‍ കണ്ട്‌ പരാതിപ്പെടാം. അല്ലെങ്കില്‍ മുള്ളുകള്‍ക്കു മീതെയുള്ള പനിനീര്‍ പൂവിനെക്കണ്ട്‌ സന്തോഷിക്കാം.


           ജീവിതമാകെ ബാധിക്കുന്ന രണ്ട്‌ രീതിയാണിത്‌. എണ്ണിയാല്‍ തീരുന്ന വിഷമങ്ങളേ നമ്മുടെയൊക്കെ ജീവിതത്തിലുള്ളൂ. എന്നാല്‍ അനുഗ്രഹങ്ങളോ? എണ്ണിയാലൊടുങ്ങാത്തത്ര പരന്നുകിടക്കുന്നു. 

           ജീവിതദുഖങ്ങളെപ്പറ്റി പരാതിപ്പെട്ട ശിഷ്യന്‌ പ്രസിദ്ധനായ ഒരു ഗുരു പുഴയെ കാണിച്ചുകൊടുത്തു. കൂര്‍ത്ത പാറക്കല്ലുകള്‍ക്കു മീതെ പരന്നൊഴുകുന്ന പുഴ. വലിയ പാറക്കല്ലുകള്‍ നിവര്‍ന്നു നില്‍ക്കുന്നിടത്തെത്തുമ്പോള്‍ രണ്ടായി തിരിഞ്ഞ്‌ പിന്നെയും പുഴയൊഴുകുന്നു. മഹാസാഗരത്തെ തേടി പോകുന്ന പുഴക്ക്‌ എങ്ങനെയാണ്‌ ചെറിയ പാറക്കെട്ടില്‍ സ്‌തംഭിച്ചുനില്‍ക്കാനാവുക?

ചിരിച്ചും കരഞ്ഞും സമീപിക്കാവുന്നതാണ്‌ ഈ ജീവിതം. നമ്മുടെ സമീപനത്തിലാണ്‌ കാര്യം. 

           ദുരിതമായും ആനന്ദമായും കാണാവുന്ന കാഴ്‌ചകളാണ്‌ ചുറ്റും. എന്തു സംഭവിച്ചാലും കാരുണ്യവാനായ രക്ഷിതാവിനെ പ്രതീക്ഷിക്കുന്ന മനസ്സുണ്ടെങ്കില്‍ അനുഗ്രഹമല്ലാതെ മറ്റൊന്നും നമ്മുടെ കണ്ണില്‍ പതിയില്ല. അതിന്‌ നന്ദിയും കടപ്പാടുമുള്ളൊരു മനസ്സുണ്ടായാല്‍ മാത്രം മതി. 


           ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍ ജീലാനിയുടെ പ്രസിദ്ധമായ ഒരുപദേശമുണ്ട്‌, തകര്‍ന്ന മനസ്സുകള്‍ക്കെല്ലാമുള്ള സാന്ത്വനവാക്കുകളാണ്‌; ``അവഗണിക്കപ്പെട്ടവനും ജീവിതദുഖങ്ങള്‍ പേറുന്നവനുമായ മനുഷ്യാ, കരള്‍ കത്തിക്കരിയുന്നവനും പിച്ച യാചിക്കുന്നവനും സ്വപ്‌നങ്ങള്‍ തകര്‍ന്നവനും നിരാശാഭരിതനുമായ സുഹൃത്തേ, അനുഗ്രഹങ്ങളുടെ നാമ്പ്‌ കരിഞ്ഞുപോയി തളര്‍ന്നുകിടക്കുന്ന മനുഷ്യാ, അല്ലാഹു നിന്നെ ദരിദ്രനാക്കിയെന്നോ അനുഗ്രഹങ്ങളെ നിന്നില്‍ നിന്ന്‌ അകറ്റിയെന്നോ നിന്നെ മറന്നുപോയെന്നോ മനസ്സുഖം നല്‍കാതെ അപമാനിച്ചുവെന്നോ അര്‍ഹമായതു പോലും നല്‍കാതെ തഴഞ്ഞുവെന്നോ ചിലര്‍ക്കൊക്കെ ധാരാളംനല്‍കിയെന്നോ നീ പറയാതിരിക്കുക. ശരിയാണ്‌, അങ്ങനെയൊക്കെ തന്നെയാണ്‌ നിന്റെ അനുഭവങ്ങള്‍. 


           പക്ഷേ, യഥാര്‍ഥത്തില്‍ അല്ലാഹുവില്‍ നിന്നുള്ള ഏറ്റവും മികച്ച അനുഗ്രഹങ്ങള്‍ എന്തൊക്കെയാണ്‌? ധാരാളം പണവും സുഖസൗകര്യങ്ങളുമാണോ? അല്ല, സന്തോഷം നിറഞ്ഞ മനസ്സും ഈമാന്‍ കൊണ്ട്‌ ശക്തമായ കാഴ്‌ചപ്പാടും നല്ല വിജ്ഞാനവുമാണ്‌ ഏറ്റവും വലിയ അനുഗ്രഹം. തൗഹീദ്‌ ലഭിച്ചാല്‍ പിന്നെ നീ കരയാതിരിക്കുക. ലോകത്ത്‌ ലഭ്യമാകുന്ന ഏറ്റവും വലിയ ഭാഗ്യമാണത്‌. തൗഹീദ്‌ ഉണ്ടെങ്കില്‍ നിന്നിലെ സല്‍ക്കര്‍മങ്ങളെല്ലാം പുറത്തുവരും.

           അതൊരു മഹാവൃക്ഷമായി പടര്‍ന്നുപിടിക്കും. ഓരോ ദിനവും അത്‌ പെരുകിക്കൊണ്ടിരിക്കും. സത്യവിശ്വാസിയായ സുഹൃത്തേ, അതാണ്‌ നിന്റെ സമ്പാദ്യം. കുമിഞ്ഞുകൂടിക്കിടക്കുന്ന പണത്തെക്കാള്‍ മൂല്യമേറിയതും നീണ്ടുനില്‍ക്കുന്നതുമായ സ്വകാര്യ സ്വത്താണത്‌.


          നീ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ജീവിതത്തില്‍ പലതും സംഭവിക്കും. ക്ഷമയിലൂടെ നിനക്ക്‌ കൈവരാനുള്ളത്‌ ശാശ്വതവിജയമാണ്‌. ഇവിടെ അനുഭവിക്കുന്ന സങ്കടങ്ങള്‍ക്കെല്ലാം പകരമായി എത്ര വലിയ അനുഗ്രഹങ്ങളുടെ കുളിര്‍ക്കാഴ്‌ചകളാണ്‌ നിനക്ക്‌ ലഭിക്കാനുള്ളതെന്ന്‌ എനിക്ക്‌ വിവിരിക്കാനാവില്ല. 


           അല്ലയോ ദരിദ്രനായ മനുഷ്യാ, ധനമുള്ളവന്റെ ഈമാന്‍ നിന്നെക്കാള്‍ എത്രയോ ദുര്‍ബലമായിരിക്കും. നന്ദികേടിന്റെയും മറവിയുടെയും അപകടത്തിലേക്ക്‌ അവന്‍ എളുപ്പത്തില്‍ ചെന്നുവീഴും. നിനക്ക്‌ അത്തരം ഭയങ്ങളൊന്നുമില്ല. അവന്റെ അനുഗ്രഹങ്ങള്‍ അകന്നുപോകാനും സാധ്യതയുണ്ട്‌. സത്യവിശ്വാസിയായ സുഹൃത്തേ, സന്തോഷത്തോടെ ജീവിക്കൂ.


           അതെ, സത്യവിശ്വാസം തന്നെയാണ്‌ കരുത്തും ആശ്വാസവും. യഥാര്‍ഥത്തില്‍ എന്താണ്‌ തൗഹീദ്‌. തൗഹീദ്‌ എന്നാല്‍ സന്തോഷമാണ്‌. സങ്കടങ്ങളില്‍ നിന്നു പോലും സന്തോഷത്തെ വേര്‍തിരിച്ചെടുക്കുന്ന അനുഭവമാണത്‌. ജീവിതം നിറയെ ഈ സന്തോഷക്കാഴ്‌ച അനുഭവിക്കുന്നവര്‍ മാത്രമാണ്‌ യഥാര്‍ഥ തൗഹീദ്‌ ആസ്വദിക്കുന്നവര്‍.


`അവര്‍ക്കാണ്‌ നിര്‍ഭയത്വം' എന്ന്‌ അല്ലാഹു ഉറപ്പുതരുന്നത്‌ അങ്ങനെയുള്ളവര്‍ക്ക്‌ മാത്രമാണ്‌ (6:82). അക്കൂട്ടത്തില്‍ നമ്മളുണ്ടോ?