നല്ല ഓര്‍മകള്‍ ബാക്കിയാവട്ടെ

                പരിചയമുള്ളവരോട്‌ നമുക്ക്‌ അടുപ്പം കൂടും. അവരെപ്പറ്റി കൂടുതല്‍ അടുത്തറിയും. കൂടുതല്‍ പരിചയമുള്ളവരെ കൂടുതല്‍ അറിയും, അല്ലേ? എങ്കില്‍ നമുക്ക്‌ ഏറ്റവും നന്നായി അറിയുന്നത്‌ നമ്മെയായിരിക്കും. കാരണം മറ്റാരെക്കാളും കൂടുതല്‍ നമുക്ക്‌ പരിചയമുള്ളത്‌ നമ്മെയാണല്ലോ. അപ്പോള്‍ തിരുത്താനും പോരായ്‌മകള്‍ പരിഹരിക്കാനും വേഗം കഴിയുന്നതും സ്വന്തം ജീവിതത്തില്‍ തന്നെയാവും.
എല്ലാവര്‍ക്കും മാപ്പു നല്‍കേണ്ടവരാണു നാം. എത്ര വലിയ അപരാധം നമ്മോട്‌ ചെയ്‌തവര്‍ക്കും എല്ലാം മറന്ന്‌ പൊറുത്തുകൊടുക്കണം. എന്നാല്‍ അത്രയെളുപ്പം നാം പൊറുത്തുകൊടുക്കാന്‍ പാടില്ലാത്ത ഒരാള്‍ ഈ ലോകത്തുണ്ട്‌. അയാള്‍ ചെയ്‌ത തിന്മകള്‍ ഒരിക്കലും നിസ്സാരമായി കാണരുത്‌. ആരാണയാള്‍? നേരത്തെ പറഞ്ഞ -നമുക്കേറ്റവും പരിചയമുള്ള ആളാണത്‌- നമ്മളാണത്‌.

                നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ കാണുന്നുണ്ട്‌. നല്ല കാര്യങ്ങളെ അവര്‍ പുകഴ്‌ത്തുന്നു. നമ്മെക്കുറിച്ച്‌ നല്ല അഭിപ്രായങ്ങള്‍ പറയുന്നു. പക്ഷേ, നമ്മള്‍ ചെയ്‌ത കര്‍മങ്ങളെക്കുറിച്ച്‌ അവര്‍ക്കൊന്നും അറിയാത്ത ചില കാര്യങ്ങള്‍ നമുക്കറിയാം. പുകഴ്‌ത്തപ്പെടാന്‍ മാത്രം അര്‍ഹമാണോ അവ എന്നും നമുക്കറിയാം. നമ്മെപ്പറ്റി നമുക്കറിയുന്നത്ര മറ്റുള്ളവര്‍ക്ക്‌ അറിയുമായിരുന്നെങ്കില്‍ ഒരിക്കലും അവരൊന്നും നമ്മെ പുകഴ്‌ത്തുകയില്ലായിരുന്നുവെന്ന്‌ ചിലപ്പോഴെങ്കിലും നമുക്ക്‌ തോന്നാറുണ്ടെങ്കില്‍, അടിയന്തരമായ പരിഹാരങ്ങള്‍ നമ്മില്‍ ആവശ്യമുണ്ട്‌.

                സ്വയം വിചാരണയുടെ സന്ദര്‍ഭങ്ങള്‍ പെരുകേണ്ട ജീവിതമാണ്‌ നമ്മുടേത്‌. ആരെക്കാളുമധികം സ്വന്തം ജീവിതത്തെ വിലയിരുത്താന്‍ സാധിച്ചിട്ടും തന്ത്രപൂര്‍വം അതില്‍ നിന്ന്‌ മാറിനില്‍ക്കാനാണ്‌ പലരും പലപ്പോഴും ശ്രമിക്കാറുള്ളത്‌. വിമര്‍ശനങ്ങളെ ഒട്ടും ഇഷ്‌ടപ്പെടാതിരിക്കുകയും പുകഴ്‌ത്തലുകളില്‍ മൗനമായി മന്ദഹസിക്കുകയും ചെയ്യുന്നത്‌ ചെറിയ മനസ്സുള്ളവരുടെ ലക്ഷണമാണ്‌.

                സ്വയം പുകഴ്‌ത്തുന്നതിനെയും മറ്റുള്ളവരെ അമിതമായി പുകഴ്‌ത്തുന്നതിനെയും തിരുനബി(സ) അങ്ങേയറ്റം വെറുത്തിട്ടുണ്ട്‌. `മണ്ണ്‌ വാരിയെറിയേണ്ട ദുശ്ശീല'മെന്ന്‌ മുഖസ്‌തുതിയെ വിശേഷിപ്പിക്കുകയും ചെയ്‌തു. ഇസ്‌ലാമിക സദസ്സുകളിലും സ്റ്റേജുകളില്‍ പോലും ഈ ദുശ്ശീലം പെരുകിയതിന്റെ ദുര്‍ഗതി നമ്മളനുഭവിക്കുന്നുമുണ്ട്‌. സ്വന്തത്തെ ചെറുതായും മറ്റുള്ളവരെയെല്ലാം വലുതായും കാണുന്നത്‌ നല്ല രീതിയാണ്‌.

                സ്വന്തത്തെക്കുറിച്ച്‌ വിശ്വാസം പുലര്‍ത്തുന്നവര്‍ക്ക്‌ കൂടുതല്‍ മികച്ച വിജയങ്ങള്‍ കൈവരിക്കാനുമാകും. അതേസമയം നമുക്ക്‌ ഏറ്റവും നന്നായി പരിചയമുള്ള നമ്മെ നാം തന്നെ പുകഴ്‌ത്തുന്നത്‌ വളരെ വിലകുറഞ്ഞ അശ്ലീലമായിത്തീരും. മറ്റുള്ളവരെപ്പറ്റി നല്ല മതിപ്പും ഇഷ്‌ടവും മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ തന്നെ മുഖസ്‌തുതി പറഞ്ഞ്‌ പുകഴ്‌ത്തുമ്പോള്‍ ``നീ അയാളെ നശിപ്പിച്ചുകളഞ്ഞു'' എന്നാണ്‌ തിരുനബിയുടെ താക്കീത്‌.


                 മുപ്പത്തിയഞ്ച്‌ വര്‍ഷം ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിന്റെ കൂടെ കഴിഞ്ഞ ഒരു ശിഷ്യന്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: ``ഒരിക്കല്‍ പോലും ഇമാം ആത്മപ്രശംസ നടത്തുന്നത്‌ ഞാന്‍ കേട്ടിട്ടില്ല''
എത്ര കേടുതീര്‍ത്താലും നമുക്ക്‌ മതിവരാന്‍ പാടില്ലാത്തത്‌ നമ്മുടെ കാര്യത്തില്‍ തന്നെയായിരിക്കണം. വേറെയാരെയും അങ്ങനെ കേടുതീര്‍ക്കേണ്ട ഉത്തരവാദിത്വം നമ്മെ ഏല്‍പിച്ചിട്ടില്ല. ``സ്വന്തം പോരായ്‌മകള്‍ അന്വേഷിക്കുന്നതിനിടയില്‍ ജനങ്ങളുടെ പോരായ്‌മകള്‍ തേടിപ്പോകാത്തവര്‍ക്ക്‌ മംഗളങ്ങള്‍'' എന്ന്‌ അലി(റ) പ്രശംസിച്ചത്‌ അങ്ങനെയുള്ളവരെയാണ്‌. 


                നമുക്കുള്ളതു പോലെ ഗുണവും ദോഷവും ഓരോ വ്യക്തിയിലുമുണ്ട്‌. ഗുണങ്ങളെ അമിതമായി വാഴ്‌ത്താനോ ദോഷങ്ങളെ പെരുപ്പിക്കാനോ നമുക്ക്‌ അര്‍ഹതയില്ല. അതുകൊണ്ടാണ്‌ പുകഴ്‌ത്തിപ്പറയുന്നതിനെയും ആക്ഷേപിക്കുന്നതിനെയും ഇസ്‌ലാം കഠിനമായി വെറുത്തത്‌.
അംഗീകാരം ഇഷ്‌ടപ്പെടാത്ത ആരുമില്ല. അര്‍ഹതയുള്ളവരെ അംഗീകരിക്കാത്തത്‌ അഹങ്കാരവുമാണ്‌. ഏത്‌ ചെറിയ കുഞ്ഞിന്റെ നന്മയെയും തിരുനബി(സ) അംഗീകരിച്ചിരുന്നു. അസ്‌വദുല്‍ അജശ്ശിനോട്‌ തിരുനബി(സ) പറയുന്നത്‌ നോക്കൂ: ``താങ്കളില്‍ രണ്ട്‌ ഗുണങ്ങളുണ്ട്‌, സൂക്ഷ്‌മതയും അവധാനതയും.'' ആരെയും അംഗീകരിക്കുന്ന മനസ്സാണിത്‌. ഗുരുനാഥന്‍ എന്ന നിലയിലുള്ള തിരുനബി(സ)യുടെ ഏറ്റവും വലിയ വിജയം അംഗീകരിക്കാനുള്ള വലിയ മനസ്സു തന്നെയായിരുന്നു.


                ``തീര്‍ച്ചയായും താങ്കള്‍ വിവേകശാലിയും പക്വമതിയുമാണ്‌'' എന്ന്‌ ശുഐബ്‌ നബി(അ)യോട്‌ ശത്രുസമൂഹം പറയുന്നത്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറയുന്നു (11:87). എതിരാളിയെപ്പോലും അംഗീകരിക്കുന്ന അവരുടെ നല്ല ഗുണത്തെ അല്ലാഹു അംഗീകരിക്കുന്നു. കൂട്ടത്തിലുള്ളവരുടെ ഗുണങ്ങളെപ്പോലും അംഗീകരിക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പുമാണിത്‌.
വിമര്‍ശനങ്ങളെ സ്വീകരിക്കുകയും അതേസമയം ആരെയും കഠിനവാക്കുകള്‍ കൊണ്ട്‌ രൂക്ഷമായി അക്രമിക്കാതിരിക്കാനുമാണ്‌ നമുക്കുള്ള നിര്‍ദേശം. നാം ഇഷ്‌ടപ്പെടാത്തതു പോലെ മറ്റുള്ളവരും വിമര്‍ശനം ഇഷ്‌ടപ്പെടുന്നില്ലല്ലോ. വിമര്‍ശനവും പ്രശംസയും സൂക്ഷ്‌മമാകണമെന്നു ചുരുക്കം.
സുഫ്‌യാനുബ്‌നു ഉയയ്‌നയുടെ നല്ലൊരു വാക്കുണ്ട്‌: ``സ്വയം തിരിച്ചറിഞ്ഞവന്‌ മുഖസ്‌തുതി ഉപദ്രവമാകില്ല.''
തന്നെ പുകഴ്‌ത്തിപ്പാടിയവനോട്‌ ഉമറുബിനു അബ്‌ദില്‍ അസീസ്‌ പറഞ്ഞതിങ്ങനെ: ``നിര്‍ത്തുക. നിങ്ങളെക്കാള്‍ എന്നെ എനിക്ക്‌ നന്നായി അറിയാം.''

               ``താങ്കളൊരു ലോകമാന്യനാണ്‌'' എന്ന്‌ പറഞ്ഞ ഭാര്യയോട്‌ മാലിക്‌ബ്‌നു ദീനാര്‍ പറഞ്ഞത്രെ: ``ബസ്വറയില്‍ ഇത്രകാലം ജീവിച്ചിട്ടും ആരും കണ്ടെത്താത്ത സത്യം നിനക്കെങ്ങനെ കിട്ടി?''


ശരി, വിമര്‍ശനങ്ങളെ ക്ഷമയോടെ സ്വീകരിക്കുക. നന്മയെ പിശുക്കില്ലാതെ പ്രശംസിക്കുക. പോരായ്‌മകളെ സ്വകാര്യമായി തിരുത്തുക. മുന്‍വിധികളില്ലാതെ സഹവസിച്ചും അതിരുകളില്ലാതെ സ്‌നേഹിച്ചും എല്ലാവരിലും നല്ല ഓര്‍മകള്‍ ബാക്കിയാക്കാനായാല്‍ അതാണ്‌ വിജയം.